പട്ടാമ്പി എക്സ്പ്രസ്

പട്ടാമ്പിയില്‍ നിന്നും പുറപ്പെടുന്നു .





ഒരു കല്യാണ തലേന്ന്

പലപ്പോഴും മറ്റുള്ളവര്‍ക്ക് പറ്റുന്ന അമളികള്‍ ആണ് നമ്മെ ചിരിപ്പിക്കാര് നാം സ്വയം ചമ്മുബോള്‍ നമുക്ക് അത് വേദനയും സഹിക്കാന്‍ പറ്റാത്തതുമായിരിക്കും. എങ്കിലും നമുക്ക്‌ പറ്റുന്ന ചില അബന്ധങ്ങള്‍ നമ്മെ സ്വയം ചിരിപ്പിക്കാരുണ്ട്. കഴിഞ്ഞ ദിവസം എനിക്കൊരു വലിയ അബദ്ധം പറ്റി രണ്ടു ദിവസമായി ഞാന്‍ അതോര്‍ത്തു ചിരിയോടു ചിരി ആയിരുന്നു.

സാധാരണ കല്യാണ വീടുകളില്‍ കളിയായും,  തമാശയായും പലര്ക്കു പണി കൊടുക്കല്‍ ഞങ്ങള്‍ ആണ് ഞങ്ങള്‍ എന്ന് പറഞ്ഞാല്‍ ഞാനും എന്റെ സുഹൃത്തുക്കളും അടങ്ങുന്ന വലിയ ഒരു സംഘം തന്നെ ഉണ്ട് ചിലപ്പോള്‍ ചില പണികള്‍ അങ്ങോട്ട്‌ കൊടുത്തതിനേക്കാള്‍ ഇരട്ടി സ്പീഡില്‍ തിരിച്ചു ഇങ്ങോട്ടും കിട്ടാറുണ്ട്. കൊടുത്താല്‍ കൊല്ലത്തും കിട്ടും എന്ന് കേട്ടിട്ടില്ലേ അതുപോലെ.

അധികവും ഇത്തരം തമാശകള്‍ക്ക് വിധിക്ക പെടുന്നത് വധൂ-വരന്‍മാര്‍ തന്നെ ആയിരിക്കും, ഉപ്പിട്ട പായസം കുടിപ്പിച്ചും, കതിര്‍ മണ്ഡപത്തില്‍ നിര്‍ത്തി കോല്‍ ഐസ് തീറ്റിച്ചും, നല്ല പുളിയുള്ള നെല്ലിക്ക കടിക്കാന്‍ കൊടുത്തും, എത്ര എത്ര വധൂ വരന്‍മാര്‍ ഞങ്ങള്‍ക്കിടയിലൂടെ കടന്നു പോയി ആദ്യ രാത്രിയില്‍ എല്ലാവരും ഉറക്കം പിടിക്കുമ്പോള്‍ മണിയറയുടെ ജനാലക്കല്‍ കൊണ്ട് പോയി മാല പടക്കം പൊട്ടിക്കുക എന്നത് ഒരു സ്ഥിരം ഏര്‍പ്പാട് തന്നെ ആയി മാറി.

എന്റെ എല്ലാ കൂട്ടുകാരുടെ കല്യാണത്തിനും, പണികൊടുക്കാന്‍ മുന്‍പന്തിയില്‍ നിന്ന എനിക്കും കിട്ടി മുട്ടനൊരു പണി. എന്റെ ഉപ്പാനെ എല്ലാവര്‍ക്കും നല്ല ബഹുമാനവും, അത്യാവശ്യം പേടിയും ആയതു കൊണ്ട് എനിക്ക് ചെറിയ ഒരു ആശ്വാസം ഉണ്ടായിരുന്നു. എന്നാല്‍ ഉറക്കം പിടിക്കുന്നതിനു മുന്നേ എന്റെ മണിയറയുടെ മുന്നിലും പൊട്ടി നല്ല പത്തിരുപത് ഗുണ്ടുകള്‍ പ്രതീക്ഷിച്ചു കിടന്നിരുന്ന ഞാന്‍ ഭാനുവിനോട് പറഞ്ഞു മോളെ എഴുന്നെല്‍ക്കേണ്ട അതവിടെ പൊട്ടിക്കോട്ടേ എന്ന്.

എന്നാല്‍ ഞാന്‍ സ്വപനത്തില്‍ പോലും വിചാരിക്കാത്ത കാര്യമാണ് എന്റെ ഭാര്യവീട്ടില്‍ നടന്നത് അവിടെ ഉണ്ടായിരുന്ന കുറച്ചു കശ്മലന്‍ മാരും, കഷ്മലചികളും കൂടി വിരുന്നിന്‍റെ അന്ന് ഭാനുവിന്റെ ഉമ്മാന്റെ കൈയില്‍ കൊടുടയച്ച പാലില്‍ വേണ്ടുവോളം ഉപ്പ് കലക്കിയിരുന്നു. ക്ലാസ് ചുണ്ടില്‍ അടുപ്പിക്കുന്ന വരെ ഒരു സൂചനയും കിട്ടിയിരുന്നില്ല, ആരുടേയും മുന്നില്‍ തോല്‍ക്കാന്‍ മനസില്ലാത്ത ഞാന്‍ ഒരു ഭാവ വെത്യാസവും കൂടാതെ ആ പാല്‍ മുഴുവന്‍ സിപ്പ് സിപ്പായി കുടിച്ചു. ഉപ്പ് കലക്കിയവളുമാര്‍ ഒക്കെ എന്റെ കുടിക്കല്‍ കണ്ടു ക്ലാസ് എങ്ങാനും മാറിയോ എന്ന് വരെ സംശയിച്ചു.

ഒന്നും അറിയാത്ത മട്ടില്‍ ഒരു പെങ്ങള് എന്നോട് ചോദിച്ചു അളിയാ പാലില്‍ മധുരം ഒക്കെ ഇല്ലേ എന്ന് ..?

ആ അത്യാവശ്യത്തിനു മധുരം ഒക്കെ ഉണ്ട് എന്ന എന്‍റെ മറുപടി കേട്ട്, നമ്മുടെ ഒരളിയന്‍ (നിങ്ങള്‍ അറിയും ആളെ അതെ നമ്മുടെ യൂസഫ്‌ പൂലത്ത്) പതുക്കെ ഞാന്‍ കുടിച്ച കളാസില്‍ വിരല്‍ മുക്കി നക്കി നോക്കുന്നത് കണ്ടു യൂസഫിന്റെ മുഖത്ത് നവരസങ്ങളും പിന്നെ പത്താമത്തെ ഒരു രസവും കണ്ട മറ്റുള്ളവര്‍ മുഴുവന്‍ എന്റെ കാല്‍ക്കല്‍ വീണു അളിയാനെ ഞങ്ങള്‍ സമ്മതിച്ചു.
പക്ഷെ ശരിക്കും വീണത്‌ ഞാന്‍ ആയിരുന്നു അവിടന്ന് അര മണിക്കൂര്‍ കഴിഞ്ഞപ്പോഴേക്കും എന്റെ ചെറുകുടലിലും വന്‍ കുടലിലും സുനാമി തിരകള്‍ ആര്‍ത്തിരമ്പി.

ചര്ദ്ധിച്ചു ചര്ദ്ധിച്ചു മനുഷിന്റെ ഊപ്പാട് ഇളകിയപ്പോള്‍ ഞാന്‍ മനസറിഞ്ഞു പ്രാര്‍ഥിച്ചു  ദൈവമേ ഈ ഗതി ഇനി ഞങ്ങളുടെ നാട്ടില്‍ കല്യാണം കഴിക്കുന്ന എല്ലാവര്‍ക്കും വരുത്തണേ എന്ന്...

പക്ഷെ ഇതൊന്നുമല്ല എനിക്ക്‌ പറ്റിയ പറ്റ് ഈ കഴിഞ്ഞ ദിവസം എനിക്ക് വളരെ വേണ്ട പെട്ട ഒരു കല്യാണം ഉണ്ടായിരുന്നു, കല്യാണം  മണ്ഡപത്തില്‍ വെച്ചാണ് നടക്കുന്നത്, പക്ഷെ കല്യാണ തലേന്ന് പാര്‍ട്ടി അവരുടെ വീട്ടില്‍ വെച്ചും. ആ ഞാറാഴ്ച  നാലഞ്ചു കല്യാണങ്ങള്‍ ഉണ്ടായിരുന്നത് കൊണ്ട് പതിവ് പോലെ ഞാനും എന്റെ കൂട്ടുകാരും ചേര്‍ന്ന് ഞങ്ങള്‍ക്ക് വളരെ വേണ്ട പെട്ട ഈ കല്യാണവീട്ടില്‍ നിന്ന് മൂക്ക് മുട്ടെ നെയ് ചോറും നല്ല പോത്തിറച്ചിയും അടിച്ചു മാറി മറ്റു കല്യാണ വീടുകള്‍ സന്ദര്‍ശിക്കാന്‍ പോയി.

മറ്റ് മൂന്ന് കല്യാണ വീടുകളിലും പോയി തിരിച്ചു വരുബോള്‍ സമയം രാത്രി പതിനൊന്നര മണി കഴിഞ്ഞിരുന്നു. എന്തായാലും പോകുന്ന വഴിയില്‍ മണ്ഡപത്തില്‍ ഒന്ന് കയറാം എന്ന് കരുതി കൂട്ടുപാത ടി.കെ.എം. കല്യാണ മണ്ഡപത്തില്‍ ഇറങ്ങി.

അവിടെ ചെന്നപ്പോള്‍ ആരും ഇല്ല ഇതെന്തുപറ്റി എന്ന് അന്തംവിട്ട് നില്‍ക്കുബോഴാണ് അടുക്കളയില്‍ നിന്ന് ഒരാള്‍ വന്നിട്ട് നിങ്ങള്‍ കല്യാണ വിട്ടില്‍ നിന്ന് വരുന്നവര്‍ ആണോ എന്ന് ചോദിക്കുന്നത്..?

അതേ എന്ന് പറഞ്ഞപ്പോള്‍ അയാള്‍ പറഞ്ഞു എന്താ കല്യാണ വീട്ടില്‍ നിന്ന് ആരും ഇങ്ങോട്ട് ഒന്ന് തിരിഞ്ഞു നോക്കാത്തത് ഇറച്ചിയുടെ പാട്സ് ഒന്നും ഇത് വരെ ആരും കൊണ്ട് പോയില്ല. (കോഴി ബിരിയാണി വെക്കുമ്പോള്‍ കോഴിയുടെ കൈ അതായത് ചിറക്‌ ഭാഗം, കഴുത്ത്, ലിവര്‍ ഇതൊന്നും ബിരിയാണിക്ക് ഉപയോഗിക്കില്ല അത് കല്യാണ ദിവസം രാവിലെ ഭക്ഷണത്തിന് കറി യായിട്ടു ഒക്കെ ആണ് ഉപയോഗിക്കുക) അതിനെ കുറിച്ചാണ് ആള്‍ പറയുന്നത് എന്ന് മനസിലാക്കിയ ഞാന്‍

ഇങ്ങ് തന്നോ ഇക്കാ ഞാന്‍ കൊണ്ട് കൊടുത്തു കൊള്ളാം എന്ന് പറഞ്ഞു.

കല്യാണ വീട്ടില്‍ കോഴി ലിവറുമായി കയറി ചെന്ന ഞാന്‍ കല്യാണ പെണ്ണിന്റെ വാപ്പനോട് ചോദിച്ചു അല്ല നിങ്ങള്‍ എന്നാ പണിയാ ഈ കാണിക്കുന്നേ ആ മണ്ഡപത്തില്‍ ആരെങ്കിലും ഒന്ന് ചെല്ലൂന്നേ..

ഞാന്‍ ഇത്രയും നേരം അവിടെ തന്നെ ആയിരുന്നു എന്ന് കല്യാണ പെണ്ണിന്‍റെ ഉപ്പ.

ഹോ പിന്നെ നിങ്ങളെ ഒന്നും അങ്ങോട്ട്‌ കാണാഞ്ഞിട്ടാണ് ആ ബിരിയാണി വെപ്പുകാരന്‍ ഈ കോഴി പാട്സ് എന്‍റെ കൈല്‍ തന്നു വിട്ടത്.

എന്താ നീ ഈ പറയുന്നേ അതൊക്കെ പത്തുമണിക്കെ ഞാന്‍ വാങ്ങി കൊണ്ട് വന്നല്ലോ

അപ്പൊ ഇതോ..? എന്‍റെ കൈലേ പൊതി കാണിച്ചു ഞാന്‍ ചോദിച്ചു.

ആ എനിക്കറിയില്ല അല്ല നീ ഇത് എവിടന്നാ വാങ്ങിയത്‌ ..?

ടി.കെ.എം. മണ്ഡപത്തില്‍ നിന്ന്

ഹ ഹ ഹ ഒരു നീണ്ട ചിരിയാണ് ഞാന്‍ കേട്ടത് കൂട്ടത്തില്‍ ഒരു കാര്യം കൂടി അങ്ങേര് പറഞ്ഞു ഡാ മണ്ടാ നമ്മുടെ കല്യാണം കൈരളി മണ്ഡപത്തില്‍ ആണ് നടക്കുന്നത് എന്ന് നിനക്കറിയില്ലേ..?

അപ്പോള്‍ ആ കല്യാണം ..?

ആ ആര്‍ക്കറിയാം..

ദൈവമേ എന്‍റെ നെഞ്ചില്‍ ഒരു കൊള്ളിയാന്‍ മിന്നി.

കൂടുതല്‍ ചമ്മാന്‍ നില്‍ക്കാതെ ആ പൊതിയുമായി ടി.കെ.എം മണ്ഡപത്തിലേക്ക് തിരിച്ച ഞാന്‍ അവിടെ എത്തിയപ്പോള്‍ കണ്ടത് ഒരു കൂട്ടം ആളുകളെ ആണ്.
എന്താ പ്രശ്നം..? എന്ന് ഒരു പരിചയമുള്ള ആളോട് ചോദിച്ചപ്പോള്‍ അയാള്‍ പറയുകയാണ് ഏതോ ഒരു വിരുതന്‍ കോഴി ലിവറു മായി മുങ്ങി എന്ന് ഒപ്പം ഒരു കമന്റ്ടും പല കള്ളന്‍ മാരെയും കണ്ടിട്ടുണ്ട് കൊഴിലിവര്‍ മാത്രം മോഷ്ട്ടിക്കുന്ന കള്ളന്‍ ഇതാദ്യയിട്ടാ.

അപ്പോഴേക്കും വേറെ ഒരുത്തന്‍ പറയുകയാണ് കഴിഞ്ഞ ആഴ്ച ഇതിന്‍റെ തൊട്ടപ്പുറത്തെ മണ്ഡപത്തില്‍ ഇത് പോലെ ഒരുത്തന്‍ ലിവര്‍ അടിച്ചു കൊണ്ട് പോയി എന്ന് ...

ദൈവമേ എല്ലാംകൂടി എന്‍റെ തലയില്‍ ആകുമോ, പിന്നെ കൂടുതല്‍ ഒന്നും ആലോചിക്കാതെ ഞാന്‍ കാര്യം പറയാന്‍ തീരുമാനിച്ചു. അതെ ചേട്ടാ ഒരബദ്ധം പറഞ്ഞു തീരുന്നതിന് മുന്നേ വെപ്പുകാരന്‍ ചാടി വീണു ഇതാ ഇവനാണ് ഇവിടന്നു സാധനം കൊണ്ട് പോയത്‌ ഇയ്യാളാണ് ലിവര്‍ കള്ളന്‍.

എല്ലാവരും എന്നെ ഒരു ഇടഞ്ഞ നോട്ടം നോക്കി, കണ്ടപ്പോള്‍ ഒരു മാന്യന്‍ ആണ് എന്ന് തോന്നിയത് കൊണ്ടാകണം ആരും കൈ വെച്ചില്ല, പെട്ടന്ന് കാര്യം പറഞ്ഞ് ലിവര്‍ തിരിച്ചു കൊടുത്തു ഞാന്‍ മടങ്ങുബോള്‍ ഒരു കൂട്ട ചിരി മുഴങ്ങുന്നത് ഞാന്‍ കേട്ടു, അവരെ നോക്കി ഞാനും ഒരു ചിരി ചിരിച്ചു ഒരു സൈക്കിളില്‍ നിന്ന് വീണ ചിരി.


ഭ്രാന്തന്‍ ഉപ്പൂപ്പന്റെ ജാറം

വര്‍ത്തമാനജ്ജ്വരം ഒഴുകുന്ന വീഥിയ്ക്കരികില്‍ ഏതിനും സാക്ഷിയായി  പടര്‍ന്നുപന്തലിച്ചു നില്‍ക്കുന്ന അക്കേഷ്യമരചുവട്ടില്‍ അജ്ഞാതനായ അയാളെ പലപ്പോഴും കണ്ടിട്ടുണ്ട്‌. മുജ്ജന്മത്തിന്റെ കര്മ്മബാക്കി പോലെ കവലയിലെ ഹോട്ടലുകളില്‍ വിറക്‌ കീറാനും വെള്ളമെത്തിയ്കകാനും സന്നദ്ധനായി ഒരു ആജ്ഞാനുവര്തി.  കൂലിക്കണക്കിന്റെ പുകച്ചില്‍ തലകളിലേന്തി പുരുഷാരം ചരിയ്ക്കുമ്പോള്‍, ഒന്നും കണക്കു പറഞ്ഞ് മേടിയ്ക്കാതെ, തനിയ്ക്ക് അര്‍ഹിച്ചതു കിട്ടിയെന്നു കരുതി  സംതൃപ്ത മുഖമോടെ നില്‍ക്കും. ഔചിത്യം ആവശ്യക്കാരനില്ലാത്ത കാലത്ത്  ആരുടെ മുന്നിലും കൈ നീട്ടാത്ത അയ്യാള്‍ ലോകവൈകൃതങ്ങളുടെ വൈരുദ്ധ്യം ആവാഹിച്ചങ്ങനെ നില്‍ക്കും . വിളിക്കാന്‍ ഒരു പേര് ഇല്ലാഞ്ഞിട്ടായിരിക്കാം അയാളെ എല്ലാവരും ഭ്രാന്തനെന്നു  വിളിച്ചു.

ചിലപ്പോള്‍ ആഴ്ച്ചകളോളം പണിക്ക്  പോകാതെ തന്‍റെ നീണ്ട താടി തടവി നിശബ്ദനായി ഏതോ ചിന്തയിലമരുകയാണ് എന്ന ഭാവത്തില്‍ ഇരിക്കും. വികാരങ്ങളുടെ അച്ചുതണ്ടില്‍ നിന്നും എന്നോ ഭ്രമണം തെറ്റിയെന്നു ലോകത്തെ തെറ്റിദ്ധരിപ്പിച്ച അയാള്‍ ചിരിക്കുന്നതും കരയുന്നതും ആരും കണ്ടിട്ടില്ല. വളരെ വൃത്തിയോടെ നടക്കുമെങ്കിലും  കുളിക്കുന്നതും മലമൂത്രവിസര്‍ജനം നടത്തുന്നതും ആരും കണ്ടിട്ടില്ല...

അയാളെ കുറിച്ച് പലരും പലതും പറയാറുണ്ട്‌.

ബീഡിതെറുക്കുന്ന ശങ്കരന്‍  പറഞ്ഞു ഏതെങ്കിലും കേസ്സ് തെളിയിക്കാന്‍ വേഷം മാറി നടക്കുന്ന  വല്ല CBI യും ആയിരിയ്ക്കുമെന്ന്. ഏതോ വലിയ പിടികിട്ടാപ്പുള്ളിയാണ് ആളറിയാതിരിക്കാന്‍ വേഷം മാറി നടക്കുന്നതായിരിയ്ക്കുമെന്നാണ് ചയ്യക്കട വറീദിന്റെ ഭാഷ്യം. ചിലപ്പോള്‍ ഒരു  അവദൂതതന്‍ ആകാമെന്ന് ടെയിലര്‍ വര്‍ഗ്ഗീസും. കുട്ടികള്‍ക്കും, സാധാരണകാര്‍ക്കും അയാള്‍ വെറും ഒരു ഭ്രാന്തന്‍ മാത്രമാണ്. പാവം ഭ്രാന്തന്‍...

വര്‍ഷങ്ങള്‍ കടന്നു പോയി. വലിയോരു ആവാസവ്യവസ്ഥയുടെ തഴമ്പുള്ള ആ മരചുവട്ടില്‍ തന്നെ കിടക്കുകയും  ചാരി ഇരുന്നു പിറുപിറുക്കുകയും ചെയ്യുന്ന അയ്യാള്‍ ഒരു സ്ഥിരം കാഴ്ചയായി മാറിയാതിനാല്‍ ആകണം ഇപ്പോള്‍ അത്ഭുതകഥകള്‍ ഒന്നും പറഞ്ഞു കേള്‍ക്കാതെയായി.
അങ്ങിനെയിരിക്കുബോള്‍ ഒരു ദിവസം മരച്ചുവട്ടില്‍ അയാള്‍ ഒരു വലിയ കുഴികുത്തുന്നത് നാട്ടുകാര്‍ കണ്ടു, വല്ലാത്ത മുഖഭാവമോടെ ആഞ്ഞു കുഴിക്കുന്ന അയാളെ കണ്ടവരൊക്കെ പറഞ്ഞു ഇന്നിത്തിരി കൂടുതലെന്നു   തോന്നുന്നു.

പിറ്റേന്ന് പുലര്‍ച്ചെ  ആ കുഴിയുടെ അരികില്‍ മരിച്ചു കിടക്കുന്ന അയ്യാളെയാണ്  എല്ലാവരും കാണുന്നത്,    
അവിടെ കൂടിയവരില്‍ ഭൂരിപക്ഷം പേര്‍ക്കും ഒരേ അഭിപ്രായമായിരുന്നു. ഈ ഭ്രാന്തന്‍ ആളൊരു ഒരു സിദ്ധനാണ്. ഇയാള്‍ക്ക് മരിക്കാനുള്ള സമയം വരേ മുന്‍കൂട്ടി അറിയാം ആയിരുന്നു. അതിനാലാണ്‌ അയാള്‍ ആ കുഴി കുഴിച്ചത്‌ . അത് കൊണ്ട്  ആ കുഴിയില്‍ തന്നെ അയാളെ അടക്കം ചെയ്യണം . നാട്ടുകാരില്‍ ഭൂരിപക്ഷത്തിന്റെയും അഭിപ്രായത്തെ മാനിച്ചു അയാളെ ആ കുഴിയില്‍ തന്നെ അടക്കം ചെയ്തു.

ഭ്രാന്തന്‍റെ അത്ഭുത കഥകള്‍ കേട്ടറിഞ്ഞ് പലരും അവിടെ വരാന്‍ തുടങ്ങി.  ചിലര്‍ ആ കുഴിമാടത്തിനരികില്‍ നിന്ന് പ്രാര്‍ത്ഥിക്കുകയും ആഗ്രഹസഫലീകരണത്തിനായി ചില്ലറത്തുട്ടുകള്‍ നിക്ഷേപിക്കാനും തുടങ്ങി. ഇത് കണ്ട ഒരു വിദ്വാന്‍ പച്ച പുതപ്പ് ഇട്ട്  കുഴിമാടം മൂടുകയും അതിനെ ഒരു ജാറം ആക്കി മാറ്റുകയും ചെയ്തു. അയാള്‍ ഒരു പരിപലകനെ പോലെ അതിനെ ചുറ്റിപറ്റി നടക്കുകയും അവിടത്തെ വരുമാനം ഒരു ജീവിത മാര്‍ഗം ആക്കുകയും ചെയ്തു പോന്നു...

 
കാലക്രമേണ അയാളും ജാറവും പച്ചപിടിച്ചു തുടങ്ങിയ ലക്ഷണങ്ങള്‍ കാണാന്‍ തുടങ്ങി. ഇന്ന് അവിടത്തെ സ്ഥിതി ആകെ മാറിയിരിക്കുന്നു. ആ കുഴിമാടത്തിനു ചുറ്റും വേലി കെട്ടി തിരിച്ചിരിക്കുന്നു. ആ മരത്തിന് ചുറ്റും ഒരു തറ പണിയുകയും ആ തറയും നിലവും സിമന്‍റ് തേച്ചു മിനുക്കുകയും ചെയ്തിരിക്കുന്നു. മുന്നില്‍ തന്നെ ഇരുമ്പ് ബോര്‍ഡില്‍ ഇങ്ങനെ ഒരു പേരും എഴുതി തൂക്കിയിരിക്കുന്നു ഭ്രാന്തന്‍ ഉപ്പുപന്റെ ജാറം”.

ഭ്രാന്തന്‍ ജാറത്തില്‍ വരുമാനം കൂടുന്നത് അനുസരിച്ച് നാട്ടില്‍ പല പല അത്ഭുത കഥകളും പരക്കാന്‍ തുടങ്ങി. ഈ വരുമാനത്തില്‍ കണ്ണ് വെച്ച് പല കുബുദ്ധികളും ആ കുഴിമാടം കൈക്കലാക്കാന്‍ ശ്രമം തുടങ്ങി.

കാര്‍മേഘങ്ങള്‍ ഉരുണ്ടുകൂടിയ ഒരു ദിവസം നാട്ടില്‍ ഇങ്ങനെ ഒരു വാര്‍ത്ത പരക്കാന്‍ തുടങ്ങി.
ഭ്രാന്തന്റെ ഉപ്പുപ്പ ഹിന്ദുവാണെന്നും അതിനാല്‍ ആ ജാറം ഹിന്ദുക്കള്‍ക്ക്‌ അവകാശപെട്ടതാണെന്നും ആയിരുന്നു ആ വാര്‍ത്ത‍. പോരെ പൂരം പലരും അത് ഏറ്റു പിടിച്ചു, സംഭവും അമ്പലക്കമ്മറ്റിയില്‍ ചര്‍ച്ചയായി.  ഇതറിഞ്ഞ പള്ളിക്കമ്മറ്റിക്കാരും വെറുതെ ഇരുന്നില്ല. നാട്ടില്‍ പലയിടത്തും ആളുകള്‍ കൂട്ടും കൂട്ടമായി നിന്ന് ചര്‍ച്ച ചെയ്യാന്‍ തുടങ്ങി.

പതുക്കെ പതുക്കെ പുകഞ്ഞു തുടങ്ങിയ  ആ വിഷയം  ആളിക്കത്താന്‍ തുടങ്ങി.  ഗ്രാമത്തിലെ ക്രമസമാധാനം തകര്‍ക്കുന്നതിലെക്ക് വരെ കാര്യങ്ങള്‍ എത്തി . ഒരു ദിവസം അര്‍ദ്ധരാത്രിയില്‍ ഹിന്ദുക്കള്‍ ആ കുഴിമാടം കൈയ്യേറുകയും  കാവി പുതപ്പിക്കുകയും ചെയ്തു. പിറ്റേന്ന് തന്നെ  നാട്ടില്‍ വര്‍ഗിയ കലാപം പൊട്ടി പുറപെട്ടു. പോലീസും പട്ടാളവും സഥലത്ത് എത്തി വെടിവെപ്പും ബോംബേറും നടന്നു.

കേസ്‌ കോടതിയിലെത്തി. മാറിമാറി വരുന്ന സര്‍ക്കാരുകളും രാഷ്ട്രിയക്കാരും ഇതില്‍ മുതലെടുപ്പ്‌ നടത്തി കൊണ്ടിരുന്നു.  ഇതിനിടയില്‍  കുഴിമാടം പൊളിച്ചു നീക്കണമെന്നും റോഡിന്റെയും നാടിന്റെയും വികസനത്തിന്‌ വിലങ്ങു തടി ആണെന്ന് പറഞ്ഞു യുക്തിവാദിസംഘടനയും കേസില്‍ കക്ഷി ചേര്‍ന്നു.  കേസില്‍ വാദം കേള്‍ക്കുക അല്ലാതെ വിധി പറയാന്‍ ഒരു ജഡ്ജിയും ധൈര്യം കാണിച്ചില്ല.

നീണ്ട പതിനാല് വര്‍ഷങ്ങള്‍ക്ക് ശേഷം കോടതിവിധി വന്നു. നാലു ജഡ്ജിമാര്‍ ബുദ്ധിപരമായി കാര്യങ്ങള്‍ നീക്കി. വിധി ഇങ്ങനെയായിരുന്നു. ജാറത്തിന്‍റെ വലതുവശം മുസ്ലിംങ്ങള്‍ക്കും, ഇടതുവശം ഹിന്ദുക്കള്‍ക്കും, പിന്‍ഭാഗം അവസാനം കേസില്‍ കക്ഷി ചേര്‍ന്ന യുക്തിവാദി സംഘത്തിനും. മുന്‍ഭാഗം കോടതിറീസിവറുടെ മേല്‍നോട്ടത്തിലും.

കോടതി വിധി വന്ന പിറ്റേദിവസം വിധി തങ്ങള്‍ക്ക് അനുകൂലമായിരുന്നു എന്ന് അവകാശപ്പെടുന്നതോടപ്പം തന്നെ ജാറത്തിന്‍റെ വലതു വശത്തും, ഇടതുവശത്തും പിന്നിലുമായി പുതിയ മൂന്ന് ഭണ്ഡാരപ്പെട്ടികള്‍ പണിയുന്ന തിരക്കില്‍ ആയിരുന്നു മൂന്ന് കൂട്ടരും.

പണ്ട് ആരുടെ മുന്നിലും കൈ നീട്ടാത്ത, ജാതിയും മതവും എന്തിനേറെ സ്വന്തം പേര് പോലും പറയാത്ത ആ ഭ്രാന്തനില്‍ നിന്നുയര്‍ന്ന ഒരു ജല്പനതിന്റെ അര്‍ത്ഥം മനസിലാക്കി  അസഹ്യതപൂണ്ട് ആ അക്കേഷ്യമരം ഇലകള്‍ കൂമ്പി നിന്നു.

നീല ജീന്‍സും മഞ്ഞ ടി ഷര്‍ട്ടും ധരിച്ച ഒരു പെണ്‍കുട്ടി, അവളുടെ ഭര്‍ത്താവാണ് എന്ന് തോന്നുന്നു സുമുഖനായ ഒരു ചെറുപ്പക്കാരനും കൂടി ഓഫീസിലേക്ക്‌ കയറി വന്നു കൗണ്ടറില്‍ ഉള്ള പെണ്‍കുട്ടിയോട് എന്തോ ചോദിക്കുന്നു, വല്ല ടിക്കറ്റ്‌ എന്‍ക്വയറി ആയിരിക്കും ഞാന്‍ മുഖ പുസ്തകത്തിലേക്ക് ഊളിയിട്ടു...

കുറച്ച് കഴിഞ്ഞപ്പോള്‍ ആ പെണ്‍കുട്ടി എന്‍റെ അടുത്ത് വന്നു കൈ നീട്ടി കൊണ്ട് ഹലോ എന്ന് പറഞ്ഞു, ആ കൈല്‍ പിടിച്ചു കൊണ്ട് ഞാനും ഹലോ എന്ന് തിരിച്ച് പറഞ്ഞു പുഞ്ചിരിയോടെ അവള്‍ എന്നോട് ചോദിച്ചു എന്നെ മനസിലായില്ലേ ഷെബി നിനക്ക്..? ,

ചെറിയ ചമ്മലോടെ ഇല്ലാന്ന് തല ആട്ടുന്നതിന് മുന്നേ ഒന്ന് കൂടി തല പുകഞ്ഞ് ആലോചിച്ചു ഒരു പിടിയും കിട്ടുന്നില്ല. പെണ്‍കുട്ടികളെ ഒന്നും അത്ര പെട്ടന്ന് മറക്കാത്ത ആളാണ്‌ ഞാന്‍, എന്‍റെ പരുങ്ങല്‍ കണ്ടിടട്ട് അവള്‍ടെ ചിരിക്ക് ശബ്ദം കൂടി കൂടി വന്നു. ഡാ ഞാന്‍ നസീമയാണ് സംശയം തീരാത്ത ഞാന്‍ ചോദിച്ചു “മൂങ്ങ” കോളേജിലെ അവളുടെ ഇരട്ട പേര് ആയിരുന്നു “മൂങ്ങ”, അവള്‍ വീണ്ടും ചിരിച്ചു.

ഞാന്‍ ഒന്നും മിണ്ടാതെ കുറച്ച് നേരം അവളെ തന്നെ നോക്കി ഇരുന്നു പോയി, ആരോടും ഒന്നും സംസാരിക്കാതെ രണ്ടാമത്തെ ബെഞ്ചില്‍ അവാസനം ഉറക്കം തൂങ്ങുന്ന പോലെ ഇരുന്നിരുന്ന മൂങ്ങ നസീമ ആണ് അവളന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ല. കല്യാണത്തിന് ശേഷം ആണ് ഈ മാറ്റം എല്ലാത്തിനും കാരണം അവളുടെ ഭര്‍ത്താവ്‌ ആണ് എന്നൊക്കെ  അവള്‍ വാ തോരാതെ സംസാരിച്ചു കൊണ്ടിരുന്നു.

ഹസ്സ് എന്ത് ചെയ്യുന്നു എന്ന് ചോദിച്ചപ്പോള്‍ ആണ് അടുത്തിരിക്കുന്ന ചെറുപ്പക്കാരനെ ചൂണ്ടി അവള്‍ പരിചയ പെടുത്തിയത് “അസ്ക്കര്‍” ദുബായില്‍ ആണ് സന്തോഷത്തോടെ അവന്‍റെ കൈല്‍ പിടിച്ച് കുലുക്കിയപ്പോള്‍ ഞാന്‍ മനസ്സില്‍ പറഞ്ഞു പോയി പോന്നു മോനെ നിന്നെ ഞാന്‍ സമ്മതിച്ചു ഇവളെ ഇത്രത്തോളം നീ മാറ്റിയില്ലേ ഗ്രറ്റ്‌ മാന്‍ ...

നസീമയുടെ പഴയ മുഖവും പുതിയ മുഖവും മനസില്‍ മിന്നി മറയുബോള്‍ ആണ് ഫെബിന്‍ നെ കുറിച്ച് വീണ്ടും ഓര്‍ക്കുന്നത്,

ഫെബിന്‍ അവള്‍ ഒരു സംഭവമായിരുന്നു, ഒരു ഇടിവെട്ട് പെണ്ണ്, ആദ്യ ദിവസം കോളേജിലേക്ക് ആണ്‍ കുട്ടികള്‍ പോലും ഒരു ചെറിയ പേടിയോടെ വന്നപ്പോള്‍, ഒരു കൂസലുമില്ലാതെ കയറി വന്ന അവള്‍ മനപൂര്‍വം തന്‍റെ ദേഹത്ത് മുട്ടിയ ഫൈനല്‍ ഇയര്‍ന് പഠിക്കുന്ന ഒരു ചേട്ടായിയുടെ ചെകിടത്ത് ഒന്ന് പൊട്ടിച്ചാണ് ക്ലാസിലേക്ക് കയറിയത് തന്നെ.

പിന്നീട് എല്ലാവരോടും പെട്ടന്ന് കൂട്ടവുകയും വളരെ ജോളിയായി കോളേജിനെ ഇളക്കി മറിച്ച ഒരു പെണ്ണായിരുന്നു അവള്‍, ആണ്‍ കുട്ടികളെ പോലെ ഓടി വന്ന് തോളിലൂടെ കൈ ഇട്ട് തമാശകള്‍ പറഞ്ഞു ചിരിച്ചിരുന്ന അവളുടെ എന്നോടുള്ള സൗഹൃദം പലപ്പോഴും തെറ്റിദ്ധരിക്ക പെട്ടിരുന്നു. ഒന്നിനെയും വക വെക്കാത്ത അവളുടെ ആ പ്രകൃതം തെല്ലൊരു അസൂയയോടെ ഞാന്‍ നോക്കി നിന്നിട്ടുണ്ട്, ക്ലാസ്‌ കഴിഞ്ഞിട്ടും സൗഹൃദം നിലനിര്‍ത്തിയ പെണ്‍കുട്ടികളില്‍ പ്രധാനി അവളായിരുന്നു, വീട്ടിലേക്ക്‌ വിളിക്കും ഉമ്മയോടും, പെങ്ങമാരോടും, സംസാരിക്കും. എല്ലാവര്‍ക്കും അവളെ വലിയ കാര്യമായിരുന്നു. ഒരു ദിവസം അവള്‍ വിളിച്ചു പറഞ്ഞു അവളുടെ കല്യാണം ആണ് എന്ന് ഒരു എന്‍ജിനിയരേ ഭര്‍ത്താവായി കിട്ടിയ അവള്‍ ഭാഗ്യവതി എന്ന് എല്ലാവരും കരുതി. കല്യാണത്തിന് ആണ് അവളെ അവസാനമായി കാണുന്നത് കല്യാണത്തിന് ശേഷം അവളുടെ വീട്ടിലേക്ക് രണ്ടു മൂന്ന് തവണ ഞാന്‍ വിളിച്ചിരുന്നു, അവള്‍ ഇവിടെ ഇല്ല വന്നാല്‍ വിളിക്കാന്‍ പറയാം എന്നായിരുന്നു എപ്പോഴും മറുപടി, പിന്നീട് പലപ്പോഴും അവളെ കുറിച്ച്  ഓര്‍ക്കാരുണ്ടെങ്കിലും പിന്നീട് ഒരിക്കലും അവളെ  വിളിച്ചിട്ടില്ല. 

മൂന്ന്‍ വര്‍ഷങ്ങള്‍ക്ക് ശേഷം അവിചാരിതമായി ആണ് ഒറ്റപാലത്ത് വെച്ച് എന്‍റെ എതിരെ ഫുള്‍ കൈ ചൂരിദാറും മുഖ മക്കനയും ഇട്ട് വേഗത്തില്‍ നടന്ന് വരുന്ന ഫെബിയെ ഞാന്‍ വീണ്ടും കാണുന്നത്, ഇതെന്ത് വേഷം എന്ന് ചോദിക്കാന്‍ നിന്ന എന്നെ കണ്ട ഭാവം പോലും നടിക്കാതെ അവള്‍ നേരെ നടന്ന് പോയി.

ഇനി കണ്ടില്ലായിരിക്കുമോ, ഫെബി ഞാന്‍ ഉറക്കെ തന്നെ വിളിച്ചു തിരിഞ്ഞ് നോക്കുക കൂടി ചെയ്യാതെ അവള്‍ പോയി, എന്ത് ചെയ്യണം എന്നറിയാതെ പകച്ചു നിന്ന ഞാന്‍ അവള്‍ ഓടി ഒരു കാറില്‍ കയറി പോകുന്നത് കണ്ടു .

ചില പെണ്‍കുട്ടികള്‍ അങ്ങിനെ ആണ് കല്യാണം കഴിഞ്ഞാല്‍ പിന്നെ പഴയത് എല്ലാം മറക്കും അങ്ങിനെ സമധാനിചെങ്കിലും അതൊരു നീറ്റലായി മനസ്സില്‍ അങ്ങിനെ തങ്ങി നിന്നു.

രണ്ടാഴ്ച കഴിഞ്ഞു കാണണം ഒരു ദിവസം മുകളില്‍ റൂമില്‍ ഇരുന്ന എന്നെ ഉമ്മ വിളിച്ചു പറഞ്ഞു ഡാ നിനക്ക് ഫോണ്‍ എനിക്കാരാ ലാന്‍ഡ്‌ ഫോണില്‍ വിളിക്കാന്‍ മൊബൈല്‍ ഇനി സ്വിച്ച് ഓഫ്‌  ആണോ എന്ന് നോക്കി അല്ലല്ലോ എന്തായാലും ചെന്ന് ഫോണ്‍ എടുത്തു ഹലോ അങ്ങേ തലക്കല്‍ നിന്ന് ഒന്നും കേള്‍ക്കുന്നില്ല ഹലോ ഹലോ ആരാ ഞാന്‍ വീണ്ടും വീണ്ടും ചോദിച്ചു ഒരു തേങ്ങല്‍ ആയിരുന്നു അതിന് മറുപടി ഞാന്‍ ശബ്ദം ഒന്ന് മയപെടുത്തി വീണ്ടും ചോദിച്ചു ആരാ..?,  ഞാന്‍ ഫെബി ആണ് ദേഷ്യം സഹിക്കാന്‍ വയാതെ ഞാന്‍ കുറെ അങ്ങ് പറഞ്ഞു എല്ലാം കേട്ട് കഴിഞ്ഞ് അവള്‍ പറഞ്ഞു നിനക്ക് എന്‍റെ അവസ്ഥ അറിയില്ല ആ കാറില്‍ എന്‍റെ ഭര്‍ത്താവ് ഉണ്ടായിരുന്നു, അങ്ങേര്‍ക്ക്‌ എന്ത് കണ്ടാലും സംശയം ആണ്. ഞാന്‍ ഇപ്പോള്‍ ഇങ്ങനെ ഒക്കെ അങ്ങ് ജീവിച്ചു പോകുന്നേ ഉള്ളു രണ്ടു തവണ ഞാന്‍ അയാളോട് തെറ്റി വീട്ടില്‍ വന്നു നിന്നതാണ് ഉപ്പന്റെയും ഉമ്മാന്റെയും സങ്കടം പറച്ചിലും അനിയത്തിയെ കുറിച്ചുള്ള വേവലാതിയും കാണുബോള്‍ എന്തായാലും വേണ്ടില്ല ജീവിതം ഇങ്ങനെ അങ്ങ് തീര്‍ക്കാം എന്ന് കരുതി നിന്നെ അന്ന് കണ്ടിട്ട് മിണ്ടാത്തത് കൊണ്ട് വല്യ സങ്കടം അതോണ്ട് വിളിച്ചതാ ഇനി ഞാന്‍ ഒരിക്കലും വിളിക്കില്ല, എന്നെയും വിളിക്കരുത്. ഫെബി എന്ന എന്‍റെ വിളി കേള്‍ക്കാന്‍ പോലും നില്‍ക്കാതെ അവള്‍ ഫോണ്‍ വെച്ചു. പിന്നീട് ഇത് വരെ ഞങ്ങള്‍ വിളിച്ചിട്ടില്ല കണ്ടിട്ടുമില്ല.

എല്ലാ സ്ത്രീകളുടെയും ഉന്നമനത്തിനും അധപതനതിനും പിന്നില്‍ ഒരു പുരുഷന്‍ ഉണ്ട് എന്നതാണ് സത്യം.


ന്നലെ വൈകുന്നേരം പട്ടാമ്പി നഗരത്തെ ഞെട്ടിച്ചു കൊണ്ട് ഒരു ആത്മഹത്യ ശ്രമം നടന്നു . പട്ടാമ്പി പാലത്തിന് മുകളില്‍ നിന്ന് ഭാരത പുഴയിലേക്ക്‌ ചാടി ആത്മഹത്യ ചെയ്യാന്‍ നില്‍ക്കുന്ന നാല്‍പത്‌ വയസോളം തോന്നിക്കുന്ന ഒരു മദ്ധ്യവയസ്ക്കന്‍.

ലൈവ് ആയി ഒരു ആത്മഹത്യ കാണാന്‍ ഓടി കൂടിയവര്‍ക്ക് ഇടയിലൂടെ ഞാനും പോയി നോക്കി, വണ്ടികളും, ആളുകളെയും കൊണ്ട് പട്ടാമ്പി - ഗുരുവായൂര്‍ റോഡ്‌ മുഴുവന്‍ ബ്ലോക്ക ആയി കിടക്കുന്നു. Acv യും, Pcv യും, ലൈവായി കാര്യങ്ങള്‍ പകര്‍ത്താന്‍ ക്യാമറ കണ്ണുകള്‍ തുറന്നു പിടിച്ച് നില്‍പ്പുണ്ട്, എന്തിനേറെ അടുത്ത ഗ്രാമങ്ങളില്‍ നിന്ന്‍ പോലും വിവരം അറിഞ്ഞ് ആളുകള്‍ വന്നുകൊണ്ടിരിക്കുന്നു, ഒരുത്തന്‍ ചാകുന്നത് കാണാന്‍ എന്താണ് ആളുകള്‍ക്ക് ഇത്ര ആവേശം എന്ന് മനസിലാകുന്നില്ല.

പോലീസും, യുണിയന്‍കാരും കൂടി അയാളെ അനുനയിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്, വെള്ള മുണ്ടും, വെള്ള ഷര്‍ട്ടും ധരിച്ച ആ മാന്യന്‍ തന്‍റെ ഉടുമുണ്ട് അഴിച്ച് കുരുക്കുണ്ടാക്കി കഴുത്തില്‍ ഇട്ടു, മുണ്ടിന്‍റെ മറ്റേ  തല പാലത്തിന്‍റെ കൈവേരിയില്‍ കെട്ടിയിരിക്കുന്നു. ഞാന്‍ ഇപ്പോള്‍ ചാടും എന്ന് ഇടയ്ക്ക് ഇടയ്ക്ക് ഭീക്ഷണി പെടുത്തുന്നുണ്ട്, ചാടുന്നെങ്കില്‍ ചാടാടാ പുല്ലേ കൂടി നിന്നവരില്‍ ഒരുത്തന്‍ വിളിച്ചു പറയുന്നത് കേട്ടു, പോടാ പൂ......     മോനേ ആള്‍ ഫുള്‍ ഫോമില്‍ ആണെന്ന് ഒറ്റനോട്ടത്തില്‍ മനസിലാവും. അയാളെ നോക്കി ചിരിക്കുന്നവരേയും, കൂവി വിളിക്കുന്നവരേയും തെറികള്‍ കൊണ്ട് അഭിഷേകം നടത്തുന്നുണ്ട് അയാള്‍.

അവസാനം ക്ഷമ നശിച്ച സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കൂടി നിന്നവരെ എല്ലാം ലാത്തി വീശി ഓടിച്ചു. എന്നിട്ട് കുരിക്കിട്ട് നില്‍ക്കുന്നവനോട് കേറി വാടാ ഡാഷിന്‍റെ മോനേ എന്ന് പറഞ്ഞതും കണ്ണും, ചെവിയും പൊട്ടുന്ന നാല് മുട്ടന്‍ തെറി തിരിച്ച് സര്‍ക്കിളിനെ അയാളും വിളിച്ചു. സി.ഐ. ദേഷ്യത്തോടെ ലാത്തിയുമായി അയാള്‍ക്ക് നേരെ ഓടി അടുത്തതും അയാള്‍ പുഴയിലേക്ക്‌ എടുത്തു ചാടി.

അയാള്‍ കുരുക്കില്‍ കിടന്നു പിടയുന്നത് കാണാന്‍ ആവേശത്തോടെ എത്തി നോക്കിയ ജനം കണ്ടത്‌ പാലത്തിന്‍റെ കൈവേരി തകര്‍ത്ത് കൊണ്ട് അയാള്‍ വെള്ളത്തിലേക്ക്  പതിക്കുന്നതാണ്. തൂങ്ങി മരിക്കാന്‍ തുനിഞ്ഞിറങ്ങിയവന്‍ മുങ്ങി മരിക്കുന്നതെങ്കിലും കാണാം എന്ന പ്രതീക്ഷയില്‍ വെള്ളത്തിലേക്ക് ഉറ്റുനോക്കുന്നവരുടെ കണക്ക്ക്കൂട്ടലുകള്‍   തെറ്റിച്ചു കൊണ്ട് അരക്കൊപ്പം വെള്ളത്തില്‍ നിന്ന് നനഞ്ഞ കോഴിയെ പോലെ അയാള്‍ എണീറ്റ്‌ വരുന്നു എന്നിട്ട് കെ.കരുണാകരന്‍ സ്റ്റൈലില്‍ പാലത്തിന്‍റെ മുകളില്‍ നില്‍ക്കുന്നവരെ കൈ വീശി കൊണ്ട് ചിരിച്ചു കാണിച്ചു ഒപ്പം ഒരു ഡയലോഗും ആ മോനേ ഇങ്ങ് ഇറക്കി വിടടാ...

പോലീസുകാരെ പോലെ കണ്ടു നില്‍ക്കുന്നവര്‍ക്ക്‌ ഒക്കെ മനസിലായി സര്‍ക്കിള്‍ ഏമാനേ ആണ് ആ വിളിച്ചത് എന്ന് രണ്ട് പോലീസുകാര്‍ ലാത്തിയും പൊക്കി പിടിച്ചു കൊണ്ട് അയാളുടെ പിറകെ ഓടി ഉടുമുണ്ട് ഇല്ലന്ന് ഓര്‍ക്കാതെ അയാളും ഓടടാ ഓട്ടം ഒരു ടോം ആന്‍ഡ്‌ ജറി സ്റ്റൈലില്‍... 

അവിടെ കൂടിയവരില്‍ ചിലര്‍ ഒരു കോമഡി പടം കണ്ട പോലെ ചിരിച്ച് ഉല്ലസിച്ച് മടങ്ങുബോള്‍ , ചില ആളുകള്‍ ഒരു ആത്മഹത്യ നേരില്‍ കാണാന്‍ കഴിയാത്ത ദുഖത്തില്‍ നിരാശരായും മടങ്ങുന്നു. അപ്പോള്‍ ഞാന്‍ ചിന്തിച്ചത്‌ രണ്ട് കാര്യങ്ങളെ കുറിച്ചായിരുന്നു.

ഒന്ന് : ലോറിയും, ബസ്സും, പുഴയിലേക്ക്‌ മറിയാതെ ഇടിച്ചു നില്‍ക്കാന്‍ എം.എല്‍.എ. ഫണ്ടില്‍ നിന്ന് ലക്ഷങ്ങള്‍ ചിലവാക്കി ഈ അടുത്ത കാലത്ത്‌ ഉണ്ടാക്കിയ കൈവേരിയാണ് ഒരാള്‍ തൂങ്ങിയപ്പോഴേക്കും പൊട്ടി വീണത്. കേരളത്തിലെ കോണ്ടാക്റ്റര്‍മാരേ നിങ്ങളെ നമിക്കാതെ വയ്യ ആദ്യമായി നിങ്ങള്‍ ഒരു ജീവന്‍ രക്ഷിച്ചു.

രണ്ട്: ഈ ആത്മഹത്യാ ശ്രമം കൊണ്ട് ഗുണം ഉണ്ടായത്‌ ഭാരത പുഴയില്‍ നിന്ന് അനതികൃതമായി മണല്‍ എടുക്കുന്നവര്‍ക്ക്‌ ആണ്. പാലത്തിന്‍റെ ചുവട്ടില്‍ നിന്ന് മാത്രം ഇതുവരെ മണല്‍ എടുത്തിട്ടുണ്ടായിരുന്നില്ല കാരണം അവിടെ വെള്ളം കൂടുതല്‍ ഉണ്ടെന്നായിരുന്നു പൊതുവേ ധാരണ എന്നാല്‍ ഇതോടെ ഭാരത പുഴയില്‍ ഒരിടത്തും പാലത്തിന്‍റെ ചുവട്ടില്‍ പോലും വെള്ളം ഇല്ല എന്നത്‌ വെക്തമായി ഇനി നാളെ മുതല്‍ അവിടെ നിന്നും മണല്‍ കോരുന്നത് നമുക്ക് കാണേണ്ടി വരും തീര്‍ച്ച.       



My Slideshow: Sp’s trip from Palghat, Kerala, India to Shoranur was created by TripAdvisor. See another Shoranur slideshow. Take your travel photos and make a slideshow for free.




രോ ഓണവും മനസിലേക്ക് കൊണ്ട് വരുന്നത് ഒരായിരം ബാല്യകാല ഓര്‍മകളെ ആണ്...

വടം വലിയും, തലയിണ തല്ലും, വഴു മരം കയറലും, അങ്ങിനെ രസകരമായ എന്തൊക്കെ കളികള്‍ ആയിരുന്നു ഇന്നും ഇവ പണ്ടേ പോലെ നടക്കുന്നുണ്ടെങ്കിലും ആ പഴയ ഒരു പ്രതാപം ഒന്നിനും ഇല്ലന്നതാണ് സത്യം.

പ്രശസ്ത കവി ശ്രീ. മുരുകന്‍ കാട്ടകടയുടെ “ഓര്‍മ്മയ്ക്ക്‌ പേരാണ് ഇതോണം” എന്ന വരികള്‍ പോലെ ചില നഷ്ട്ടങ്ങളുടെ ഓര്‍മ്മ പെടുത്തലുകള്‍ കൂടി ആണ് ഓണം. എന്‍റെ ഓര്‍മയില്‍ ആ നഷ്ട്ടങ്ങളുടെ പട്ടികയില്‍ മുന്നില്‍ നില്‍ക്കുന്ന ഒരു അമ്മയുണ്ട് തുമ്പ പൂവിന്‍റെ പരിശുദ്ധിയും, കണികൊന്നയുടെ ശോഭയും ഉള്ള ഒരമ്മ.

“സത്യമ്മ” എന്ന് പറഞ്ഞാല്‍ പട്ടാമ്പിക്കടുത്തുള്ള ഞാങ്ങാട്ടിരി എന്ന ഞങ്ങളുടെ ഗ്രാമത്തില്‍ അറിയാത്തവര്‍ ആരും ഉണ്ടാകില്ല. മേജര്‍ രവി (ഫിലിം ഡയറക്റ്റര്‍), കണ്ണന്‍ പട്ടാമ്പി (സിനി ആര്‍ട്ടിസ്റ്റ്) എന്ന അവരുടെ രണ്ട് മക്കളെ കുറിച്ച് പറഞ്ഞാല്‍ അറിയാത്ത മലയാളികളും ഉണ്ടാകില്ല. ഇന്നും ആ വീടിന് മുന്നിലൂടെ പോകുബോള്‍ നിറഞ്ഞ ചിരിയുമായി ആ വാതില്‍ക്കല്‍ നിന്ന് കൊണ്ട് ആ അമ്മ മോനെ എന്ന് നീട്ടി വിളിക്കുന്ന പോലേ തോന്നും, ആ കൈ കൊണ്ട് വിളമ്പിയ ഓണസദ്യ കഴിച്ചാണ് എന്‍റെ ചെറുപ്പത്തിലെ ഓരോ ഓണവും കടന്ന് പോയിരുന്നത്, ആ വിട്ടു മുറ്റത്ത്‌ ആ അമ്മ തീര്‍ത്തിരുന്ന പൂക്കളങ്ങള്‍ ആയിരുന്നു ഞാന്‍ കണ്ടതില്‍ വെച്ച് ഏറ്റവും സുന്ദരമായ പൂക്കളങ്ങള്‍, അത്തം മുതല്‍ പത്ത് ദിവസങ്ങള്‍, ഓരോ ദിവസവും വലിപ്പം കൂടി കൂടി വരുന്ന പൂക്കളങ്ങള്‍, അവസാനം തിരുവോണ നാളില്‍ ആ നാട്ടിലെ ഏറ്റവും വലിയ പൂക്കളം ആയി മാറിയിരിക്കും അത്.

ഒരു പുലര്‍ കാലേ നിറഞ്ഞ ചിരിയും കുറെ ഉപദേശങ്ങളും ബാക്കി വെച്ച് അവര്‍ ഈ ലോകത്തോട് വിട പറഞ്ഞപ്പോള്‍ എനിക്ക് നഷ്ട്ടപെട്ടത് എന്‍റെ ഉമ്മയെ പോലേ ഒരു അമ്മയെ തന്നെ ആയിരുന്നു.

ഇന്ന് തിരുവോണം, ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാന്‍ പോകേണ്ടത് പൂക്കളങ്ങള്‍ തീര്‍ക്കാത്ത, അമ്മയില്ലാത്ത അതേ വീട്ടിലേക്ക് തന്നെ ആണ് കണ്ണേട്ടന്റെ വീട്ടില്‍ ഭക്ഷണം കഴിക്കാന്‍ ഇരിക്കുന്ന ടേബിളിന് മുകളില്‍ ചിരിച്ച് കൊണ്ടിരിക്കുന്ന അമ്മയുടെ പടം ഉണ്ട് അതിന് മുന്നില്‍ ഇരുന്ന് ഭക്ഷണം കഴിക്കുബോള്‍ ഞാന്‍ ആലോചിക്കാറുണ്ട് ആത്മാവ് എന്നത്‌ ഒരു സത്യമാണെങ്കില്‍ എന്‍റെ തോളില്‍ കൈ ഇട്ട് കൊണ്ട് മുടി ഇഴകളെ തലോടി കൊണ്ട് ആ അമ്മ എന്‍റെ അരികില്‍ ഇരിക്കുന്നുണ്ടാകും, കുറച്ച് കൂടി കഴിക്കാന്‍ സ്നേഹത്തോടെ ശ്വാസിക്കുന്നുണ്ടാകും.

എന്‍റെ പ്രിയപ്പെട്ട സുഹൃത്തുക്കള്‍ക്ക് നനുത്ത ഓര്‍മ്മകളുടെ സുന്ദരമായ ഒരോണം നേര്‍ന്ന് കൊണ്ട് നിങ്ങളുടെ സ്വന്തം ---Sp---

Followers

Radio

To listen you must install Flash Player.

About

My Photo
Pattambi, കേരളം, India
പിന്നിട്ട വഴികളിലുടെ തിരിഞ്ഞു നടക്കുമ്പോള്‍ പൊട്ടിത്തകര്‍ന്ന തലയോട്ടി കണക്ക് ചിതറി കിടക്കുന്ന സ്വപ്‌നങ്ങള്‍ കാണാം, ചവിട്ടി കടന്നു പോകുന്നത് മുന്‍പ് എപ്പോഴോ പൊഴിച്ച കണ്ണീര് ആകാം, കാറ്റായി തഴുകിപോകുന്നത് ലഭിക്കാതെ പോയ മോഹങ്ങള്‍ ആകാം....
Powered by Blogger.